Psalms 4

സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീൎത്തനം.

1എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ;
ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി;
എന്നോടു കൃപതോന്നി എന്റെ പ്രാൎത്ഥന കേൾക്കേണമേ.
2പുരുഷന്മാരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി
മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും?

സേലാ.
3യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിൻ;
ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും.
4നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ;
നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൌനമായിരിപ്പിൻ.

സേലാ.
5നീതിയാഗങ്ങളെ അൎപ്പിപ്പിൻ;
യഹോവയിൽ ആശ്രയം വെപ്പിൻ.
6നമുക്കു ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു;
യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേൽ ഉദിപ്പിക്കേണമേ.
7ധാന്യവും വീഞ്ഞും വൎദ്ധിച്ചപ്പോൾ അവൎക്കുണ്ടായതിലും
അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.
8ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും;
നീയല്ലോ യഹോവേ, എന്നെ നിൎഭയം വസിക്കുമാറാക്കുന്നതു.
Copyright information for Mal1910